ഹെല്‍സിങ്കി: ലിംഗഭേദം അവസാനിപ്പിക്കാനുള്ള രാജ്യത്തെ നിലവിലെ പോരാട്ടത്തിന്റെ ഭാഗമായി കാലാവസ്ഥ, മനുഷ്യാവകാശ വിഷയങ്ങളിൽ സജീവമായി പ്രചാരണം നടത്തിയ പതിനാറുകാരിയെ ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രിയായി നിയമിച്ച് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍.
ആവാ മുര്‍ടോയ്ക്കാണ് ഒരു ദിവസം പ്രധാനമന്ത്രിയാകാന്‍ ഭാഗ്യം ലഭിച്ചത്. ഒരു ദിവസം ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയാകാൻ ഭാഗ്യം ലഭിച്ചതിനെ തുടർന്ന് ആവാ മുര്‍ടോയ്ക്ക് രാഷ്ട്രീയക്കാരെ സന്ദർശിക്കാനും സാങ്കേതികവിദ്യയിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിക്കാട്ടുവാനും സാധിച്ചു.
അതിശയിപ്പിക്കുന്ന ദിനമാണ് കടന്നുപോയതെന്ന് മുര്‍ടോ പിന്നീട് പ്രതികരിച്ചു. “ഗേൾസ് ടേക്ക്ഓവർ” എന്ന മാനുഷിക സംഘടനയിൽ ഫിൻലാൻഡിന്റെ പങ്കാളിത്തത്തിന്റെ നാലാം വർഷമാണിത്. ഇതിന്റെ ഭാഗമായാണ് മുര്‍ടോയ്ക്ക് ഒരു ദിവസം ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചത്.
ഡിജിറ്റല്‍ മേഘലയെക്കുറിച്ച് സ്ത്രീകളില്‍ അവബോധം വളര്‍ത്തുകയും ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ തുറന്നുകാട്ടുകയുമാണ് “ഗേൾസ് ടേക്ക്ഓവർ” പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. കെനിയ, പെറു, സുഡാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ പെൺകുട്ടികൾക്ക് ഡിജിറ്റൽ നൈപുണ്യവും സാങ്കേതിക അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലാണ് ഈ വർഷത്തെ ശ്രദ്ധ.