അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ കപിസ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാൻ അവകാശ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനിയെ വെടിവച്ചു കൊന്നതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനമായ കാബൂളിൽ ബുധനാഴ്ച ഒരു പ്രമുഖ ജനാധിപത്യ അനുകൂല അഭിഭാഷകനെ വെടിവച്ച് കൊന്നതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രവർത്തകയാണ് 29 കാരിയായ കൊഹിസ്ഥാനി.
മോട്ടോർ ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ ഫ്രെഷ്തയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ ഫ്രെഷ്തയുടെ സഹോദരനും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുൻ പ്രവിശ്യാ കൗൺസിൽ അംഗമായ കൊഹിസ്ഥാനി പ്രതിഷേധത്തിന് നേതൃത്വം നൽകുകയും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്ക് അവകാശം ആവശ്യപ്പെട്ട് കൊഹിസ്ഥാനി നിരവധി സിവിൽ സൊസൈറ്റി പരിപാടികൾ കാബൂളിൽ സംഘടിപ്പിച്ചിരുന്നു.