കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 920 ആയി ഉയർന്നു. മരണസംഖ്യ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. 610 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്.
ഭൂചലനത്തെത്തുടർന്ന് നൂറിലധികം വീടുകൾ തകർന്നതായി താലിബാൻ നേതാവ് ഹിബത്തുള അഖുന്ദ്സാദ പറഞ്ഞു. രാജ്യത്ത് കടുത്ത നാശനഷ്ടം ഉണ്ടായതിന് പിന്നാലെ വിദേശസഹായം അഭ്യർത്ഥിച്ച് താലിബാൻ സർക്കാർ രംഗത്തെത്തിയിട്ടുണ്ട്.അഫ്ഗാൻ പ്രകൃതി ദുരന്ത നിവാരണ സഹമന്ത്രി മൗലവി ഷറഫുദ്ദീൻ കാബൂളിൽ നടത്തിയ വാർത്താസമ്മേളനത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് തെക്ക്കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ (27 മൈൽ) അകലെ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചില ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നുണ്ട്. ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം നടത്തുന്നതുമൊക്കെയാണ് ദൃശ്യങ്ങളിൽ ഉള്ളത് . അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.