ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് (67) വെടിയേറ്റു. കിഴക്കൻ ജപ്പാനിലെ നാരാ നഗരത്തിൽ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. ആബെയുടെ നില അതീവഗുരുതരമാണ്. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാറ്റിവച്ച് ടോക്കിയോയിലേക്കു തിരിച്ചു. പിന്നിൽനിന്നാണ് ആബെയ്ക്ക് വെടിയേറ്റതെന്നാണു റിപ്പോർട്ട്.
നരാ നഗരവാസിയായ മുൻ പ്രതിരോധസേനാംഗം (മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ്) തെത്സുയ യമാഗമി എന്ന നാൽപ്പത്തിയൊന്നുകാരനാണ് ആബെയെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്. അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.ആബെയ്ക്ക് ഹൃദയാഘാതംസംഭവിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.
ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു.തുടർച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ആബെ ഷിൻസോ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണു വെടിയേറ്റത്.