തയ്വാനെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള സൈനികപരിശീലനങ്ങൾ നടത്തി ചൈന. തയ്വാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പരിശീലനങ്ങൾ നടത്തിവരുന്നതായി ചൈന അറിയിച്ചു. അതിനായി എച്ച്-6കെ പോർവിമാനങ്ങളിൽ യുദ്ധസജ്ജമായ പടക്കോപ്പുകളാണ് ഉപയോഗിക്കുന്നതെന്നും ചൈന വ്യക്തമാക്കി. ഷാദോങ് വിമാനവാഹിനിക്കപ്പലുകളും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ചൈന പറയുന്നു.
വ്യോമാഭ്യാസത്തിന് പുറമേ, നാവിക വിഭാഗവും താനു ചുറ്റും സൈനികാഭ്യാസം തുടരുന്നുണ്ട്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡാണ് സൈനികാഭ്യാസത്തിന് നേതൃത്വം നൽകുന്നത്. ആണവായുധം ഉപയോഗിക്കാൻ കഴിയുന്ന എച്ച്. കെ യുദ്ധവിമാനങ്ങളാണ് ചൈന വിന്യസിക്കുന്നത്.തങ്ങളുടെ അതിർത്തിക്ക് ചുറ്റും 70 യുദ്ധവിമാനങ്ങൾ ചൈന വിന്യസിച്ചതായി തയ്വാൻ അറിയിച്ചു.
ഇതിൽ 35 വിമാനങ്ങൾ അതിർത്തിക്കുള്ളിൽ പ്രവേശിച്ചതായി തയ്വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.തയ്വാൻ പ്രസിഡന്റ് സായ് ഇങ്ങ് വെൻ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തിയുമായി ലോസ് ആഞ്ജലിസിൽ ചർച്ചനടത്തിയതിൽ പ്രതിഷേധിച്ചാണ് ചൈന മൂന്ന് ദിവസത്തെ സൈനികാഭ്യാസം പ്രഖ്യാപിച്ച്. അഭ്യാസം അവസാനദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ചൈന പ്രകോപനം ശക്തമാക്കിയത്.
റിപ്പബ്ലിക്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന തയ്വാൻ സ്വന്തമായി ഭരണഘടനയും ജനാധിപത്യരീതയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമുള്ള രാജ്യമാണ്. എന്നാൽ, ഇത് അംഗീകരിക്കാൻ ചൈന തയ്യാറായിട്ടില്ല. തയ്വാൻ തങ്ങളുടെ ഭാഗമാണെന്നും തയ്വാന്റെ ഭൂപ്രദേശത്തിന് മുകളിൽ തങ്ങൾക്കാണ് അവകാശമെന്നും ചൈന അവകാശപ്പെടുന്നു. ഇതാണ് തയ്വാനുമായി ചൈനയുടെ നിരന്തര ഏറ്റുമുട്ടലിന് ഇടയാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്വാൻ സന്ദർശിച്ചപ്പോഴും ചൈന തയ്വാനു ചുറ്റും പ്രകോപനം സൃഷ്ടിച്ചിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f