കൊറോണ വൈറസിന്‍റെ (COVID-19) പിടിയിലമരുകയാണ് ബ്രിട്ടന്‍, അമേരിക്ക, സ്പെയിന്‍, ഇറ്റലി തുടങ്ങിയ വന്‍കിട രാജ്യങ്ങള്‍.
ഈ രാജ്യങ്ങളില്‍ ദിനം പ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണവും ഒരേപോലെ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ബ്രിട്ടനിലാണ്. 980 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്.
അതേസമയം, ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 570 ആണ്. വ്യാഴാഴ്ച കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറ്റലിയിൽ 610 പേർ മരിച്ചിരുന്നു. ഫെബ്രുവരി 21മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 18,000ല്‍ അധികമാണ്.
സ്‌പെയിനിലും സ്ഥിതി വ്യത്യസ്തമല്ല. കൊറോണ സ്‌പെയിനിലും നാശം വിതയ്ക്കുന്നത് തുടരുകയാണ്. സ്പെയിനിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് വെള്ളിയാഴ്ച 605 പേർ മരിച്ചു. മാർച്ച് 24 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. കൊറോണ വൈറസ് ബാധ മൂലം സ്പെയിനിൽ ഇതുവരെ 15,843 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
അതേസമയം, അമേരിക്കയില്‍, സ്ഥിതിഗതികള്‍ അതിഭീകരമായി തുടരുകയാണ്. കൊറോണ വൈറസ് മൂലമുള്ള മരണത്തിൽ അമേരിക്ക രണ്ടാം സ്ഥാനത്താണ്. അമേരിക്കയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി 1,900 ൽ അധികം ആളുകൾ മരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഇതുവരെ 17,000 ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 5 ലക്ഷം പേര്‍ വൈറസ് ബാധിതരാണ്.
അമേരിക്കയിൽ 90% ആളുകളും വീടുകള്‍ക്കുള്ളില്‍ കഴിയുകയാണ്. രാജ്യത്തെ 50 സംസ്ഥാനങ്ങളില്‍ എട്ടെണ്ണമൊഴികെ മറ്റെല്ലായിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങള്‍ കടുത്തനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഗതി മാറ്റി മറിച്ച പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക അഭിമുഖീകരിക്കാന്‍ പോകുന്നതെന്നാണ് അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആദംസ് നല്‍കുന്ന മുന്നറിയിപ്പ് . വരുന്ന ആഴ്ചയില്‍ അമേരിക്കയില്‍ ഒട്ടേറെ മരണങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരിയ്ക്കുകയാണ്.
ലോകത്തെ 184 രാജ്യങ്ങളിലായി 16,50,210 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 100,376 ആയി