ജനീവ: ലോകത്ത് പത്തില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. ഇപ്പോഴും കൊവിഡ് ഭീതിയുടെ നിഴലിലാണ് ഭൂരിഭാഗം ജനങ്ങളുമെന്ന് സ്വിറ്റ്‌സര്‍ലന്റില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന വിലയിരുത്തി.
കൊവിഡിനോടുള്ള ലോകത്തിന്റെ പ്രതികരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് WHOയുടെ പ്രത്യേക ഉന്നത തല യോഗം സ്വിറ്റ്‌സര്‍ലന്റില്‍ കൂടിയത്. ഇതിനകം മൂന്നര കോടി ജനങ്ങളെയാണ് കൊവിഡ് ബാധിച്ചത്. എന്നാൽ 80 കോടിയോളം ജനങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
10 ലക്ഷത്തിലേറെ ആളുകള്‍ ഇതിനകം രോഗബാധിതരായി മരിച്ചിട്ടുണ്ട്. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വ്യാപനം ആരംഭിച്ച് 10 മാസം പിന്നിടുമ്പോൾ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇന്ത്യയിലാണ്.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഏഴുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 214,994 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,890,263 ആയി.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നിരിക്കുകയാണ്. മരണം 1.03 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ ദിവസം 76,737 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 55,86,703 ആയി.