ചൊവ്വാഴ്ച വൈകുന്നേരം അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ വൻ സ്ഫോടനം. കാബൂൾ നഗരത്തിൽ രാത്രി 8 മണിക്ക് (പ്രാദേശിക സമയം) കാർ ബോംബ് ഉപയോഗിച്ച് നടത്തിയ ചാവേർ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
വടക്കുപടിഞ്ഞാറൻ കാബൂളിലെ ഷാർ-ഇ നൗവിലെ അൻസാരി സ്ക്വയറിലാണ് സ്ഫോടനം നടന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഫോടനം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം, എംബസികളും സർക്കാർ കെട്ടിടങ്ങളും ഉയർന്ന അഫ്ഗാൻ ഉദ്യോഗസ്ഥരുടെ വീടുകളും ഉള്ള ‘ഗ്രീൻ സോണിൽ’ പിഡി 4 നും പിഡി 10 നും ഇടയിൽ വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. അഫ്ഗാനിസ്ഥാനിലെ ആക്ടിംഗ് പ്രതിരോധ മന്ത്രി ബിസ്മില്ലാ ഖാൻ മുഹമ്മദിയുടെയും രാജ്യത്തിന്റെ മുൻ വൈസ് പ്രസിഡന്റ് മാർഷൽ അബ്ദുൾ റഷീദ് ദോസ്‌തുമിന്റെയും വസതികൾ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് സ്ഫോടനം ഉണ്ടായത്.