വത്തിക്കാൻ സിറ്റി: ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കാനുള്ള തുർക്കിയുടെ തീരുമാനം വളരെയധികം വേദനിപ്പിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്ത്യൻ ആരാധനാലയമായി നിർമിച്ച് പിന്നീട് മ്യൂസിയമായി പ്രഖ്യാപിക്കപ്പെട്ട ഹഗിയ സോഫിയ കഴിഞ്ഞദിവസമാണ് തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചത്. ജൂലായ് 24ന് അവിടെ പ്രാർത്ഥന തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
‘‘ഈസ്താംബൂളിലെ സെയ്ന്റ് സോഫിയയെക്കുറിച്ചാണ് ഇപ്പോൾ എന്റെ ചിന്ത. അതെന്നെ വളരെ വേദനിപ്പിക്കുന്നു’’ -സെന്റ് പീറ്റേർസ് ചത്വരത്തിൽ പ്രതിവാര അനുഗ്രഹവേളയിൽ മാർപാപ്പ പറഞ്ഞു.
ഏകദേശം 1500 വർഷം മുൻപ് നിർമിച്ച സെയ്ന്റ് സോഫിയ കത്തീഡ്രൽ തുർക്കിയിൽ ഓട്ടോമാൻ ഭരണകാലത്ത് 1453ലാണ് മുസ്ലിം പള്ളിയാക്കിയത്. യുനെസ്കോയുടെ ലോകപൈതൃകത്തിൽപ്പെടുന്ന ഈ കെട്ടിടം 1934 ൽവന്ന തുർക്കിയിലെ പുരോഗമനവാദി സർക്കാർ അതിനെ മ്യൂസിയമായി പ്രഖ്യാപിച്ചു. ഇതാണ് കോടതിവിധിയുടെ പിൻബലത്തിൽ ഉർദുഗാൻ വീണ്ടും മാറ്റിയത്. ജനീവ ആസ്ഥാനമായിപ്രവർത്തിക്കുന്ന വേൾഡ് ചർച്ചസ് കൗൺസിൽ ഇതിൽ പോപ്പിനെ ആശങ്ക അറിയിച്ചിരുന്നു.
തുർക്കിയിലെ ഇസ്ലാമിക വാദികൾ മ്യൂസിയത്തെ പള്ളിയാക്കണമെന്ന് ദീർഘനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാൽ മതേതര പ്രതിപക്ഷ അംഗങ്ങൾ ഈ നീക്കത്തെ എതിർത്തുവരികയായിരുന്നു. രാജ്യം അതിന്റെ പരമാധികാരം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. എല്ലാ മുസ്ലിംകൾക്കും മുസ്ലിം ഇതരവിഭാഗക്കാർക്കും വിദേശ സഞ്ചാരികൾക്കും കെട്ടിടത്തിൽ പ്രവേശനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോപ്പിനെ കൂടാതെ ലോകത്താകമാനമുള്ള വിവിധ രാഷ്ട്രീയ മത നേതാക്കളും തുർക്കിയുടെ നീക്കത്തെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കണമെന്ന് വേൾഡ് ചർച്ച് കൗൺസിൽ പ്രസിഡന്റ് ഉർദുഗാനോട് ആവശ്യപ്പെട്ടു. തുർക്കിയിലെ ലോകപ്രശസ്ത എഴുത്തുകാരനായ ഒർഹാൻ പാമുക്കും തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ഈ തീരുമാനത്തിൽ താനടക്കമുള്ള ലക്ഷക്കണക്കിന് മതേതരവാദികളായ തുർക്കി പൗരന്മാർക്ക് വിഷമമുണ്ട്.പക്ഷേ, തങ്ങളുടെ ശബ്ദം ആരും കേൾക്കുന്നില്ലെന്നും പാമുക് പറഞ്ഞു.