കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. ഒന്നിലധികം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വടക്ക് ഭാഗത്തു നിന്നും കിഴക്ക് ഭാഗത്തു നിന്നുമെത്തിയ വാഹനങ്ങളിൽ നിന്നാണ് റോക്കറ്റ് ആക്രമണം നടന്നത്.
സംഭവത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നത് വ്യക്തമല്ല. പത്തൊമ്പത് വർഷത്തെ യുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് വലിയ രീതിയിൽ പിൻവാങ്ങുകയും സമാധാന ചർച്ചകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന സമയത്ത് നടന്ന റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അഫ്ഗാൻ സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിലാണ് റോക്കറ്റ് ആക്രമണം നടന്നത്.
റോക്കറ്റ് ആക്രമണത്തിന് പിന്നാലെ അഫ്ഗാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വിവിധ എംബസികളിലെ ജീവനക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. കർശനമായ നയതന്ത്ര സുരക്ഷ ഏർപ്പെടുത്തിയ പ്രദേശത്തെ ഒരു പള്ളിക്ക് സമീപമാണ് റോക്കറ്റ് ചെന്ന് പതിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.