വാഷിങ്ടൻ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടേണ്ടെന്നു യുഎസ് ഉദ്യോഗസ്ഥർക്കു ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഉദ്യോഗസ്ഥരെ ചൈന ഭീഷണിപ്പെടുത്തിയ കാര്യം യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പെന്റഗൺ ആണു വെളിപ്പെടുത്തിയത്.
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം അയവില്ലാതെ തുടരുമ്പോഴാണു യുഎസ് ഉദ്യോഗസ്ഥരെ ചൈനഭീഷണിപ്പെടുത്തിയത്. “യുഎസുമായി കൂടുതൽ അടുപ്പമുണ്ടാകുന്ന തരത്തിൽ ഇന്ത്യയുമായി അതിർത്തി സംഘർഷം വളരാതെ നോക്കണമെന്ന് ചൈന ആവശ്യപ്പെടുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഇടപെടരുതെന്നു യുഎസ് ഉദ്യോഗസ്ഥരെ വിലക്കുകയും ചെയ്തു ചൈനീസ് സേനയെപ്പറ്റിയുള്ള റിപ്പോർട്ടിൽ പെന്റഗൺ ചൂണ്ടിക്കാട്ടി.
സംഘർഷം രൂക്ഷമായ 2021ൽ ഉടനീളം യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപം അടിസ്ഥാന സൗകര്യ വികസനവും സേനാവിന്യാസവും ഉറപ്പാക്കുകയാണു ചൈന ചെയ്തത്. ഇരുരാജ്യങ്ങളും പ്രതിരോധ നടപടികൾശക്തമാക്കിയതോടെ ചർച്ചകളിൽ നേരിയ പുരോഗതിയേ ഉണ്ടായുള്ളൂ. 2020 മേയിലാണ് ഇന്ത്യയുടെയുംചൈനയുടെയും സൈന്യം ഏറ്റുമുട്ടിയത്. ഗൽവാനിലുണ്ടായ സംഘർഷം 46 വർഷത്തിനിടെ ഇരുരാജ്യങ്ങൾക്കുമിടയിലെ കടുത്ത ഏറ്റുമുട്ടലാണെന്നും പെന്റഗൺ പറയുന്നു.