തിരുവനന്തപുരം: സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിജിലൻസ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഏതോ പൊലീസുകാരന്‍റെ പൊട്ടബുദ്ധിയിൽ തോന്നിയ കാര്യമാണ് , അതിലപ്പുറം ഗൗരവം അതിന് കൊടുക്കേണ്ടതില്ല, ഭരണ നേതൃത്വം അറിഞ്ഞല്ല ഇടപെടൽ ഉണ്ടായതെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വര്‍ണ്ണ-കറൻസി കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിജിലൻസ് മേധാവി അജിത്ത് കുമാറിനെ സര്‍ക്കാര്‍ ബലിയാടാക്കിയെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വിജിലൻസ് ഡയറക്ടറെ മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ചതിന്റെ പ്രകാരമാണ് വിജിലൻസ് മേധാവി പല ചര്‍ച്ചകളും നടത്തിയതെന്നും ഒടുവിൽ അദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.