പത്തനംതിട്ട: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയെ വിമർശിച്ച് നടൻ ഇന്ദ്രൻസ്. ഹോം എന്ന സിനിമയെ തഴഞ്ഞതിനും, ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്കാരത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. മികച്ച നടിയായി മഞ്ജു പിള്ളയെ പരിഗണിക്കാത്തതിലും ജൂറിയെ കുറ്റപ്പെടുത്തുന്നുണ്ട്.
ലൈംഗിക പീഡന കേസിലെ പ്രതിയായ നിർമാതാവും നടനുമായ വിജയ് ബാബു നിർമിച്ച ചിത്രമാണ് ഹോം. അവാർഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാൽ ജൂറി തിരുത്തുമോയെന്നും ഇന്ദ്രൻസ് ചോദിച്ചു.വ്യക്തിപരമായി എനിക്ക് പുരസ്കാരം ലഭിക്കാത്തതിൽ വിഷമമില്ല. എന്നാൽ സിനിമയെ പൂർണമായി തഴഞ്ഞതെന്തിന് എന്നറിയില്ല.
ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വീട്ടിലെ ഒരാൾ തെറ്റ് ചെയ്താൽ മുഴുവൻ കുടുംബത്തെയും ശിക്ഷിക്കുമോ?. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി വീണ്ടും സിനിമ കാണുമോ? ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേർത്തുവയ്ക്കുമായിരുന്നില്ലയെന്നും ഇന്ദ്രൻസ് പറഞ്ഞു.
നടി രമ്യാ നമ്പീശൻ, കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേർ ഇന്ദ്രൻസാണ് പുരസ്കാരത്തിന് അർഹനെന്ന് ചൂണ്ടിക്കാട്ടി.’ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ് അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി സിദ്ധിഖ് കുറിച്ചു.
ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തിൽ എന്നാണ് രമ്യ കുറിച്ചത്.അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ എന്ന് കുറിച്ച ഷാഫി പറമ്പിൽ ഇന്ദ്രൻസിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘ജനഹൃദയങ്ങളിൽ മികച്ച നടൻ എന്നും ഇന്ദ്രൻസ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ എത്തിയത്.മികച്ച നടനുള്ള പുരസ്കാരം ജോജു ജോർജ്ജ്, ബിജു മേനോൻ എന്നിവർ പങ്കിട്ടെടുക്കുകയായിരുന്നു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്കാരം. മധുരത്തിലെ അഭിനയത്തിനായിരുന്നു ജോജുവിന്റെ നേട്ടം.