ന്യൂഡൽഹി: ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഐ) പിഴ ചുമത്തിയത്.മോശമായ രീതിയിലാണ് ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്നും ഇത് പ്രശ്നം കൂടുതൽ വഷളാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഡിജിസിഎ പ്രസ്താവനയിൽ അറിയിച്ചു.
ജീവനക്കാരിൽനിന്ന് അനുകമ്പയോടെയുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ അസ്വസ്ഥത മാറുമായിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി.കൂടുതൽ അനുകമ്പയോടെയുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ കുട്ടി ശാന്തനാവുകയും മറ്റു യാത്രകരുടെ യാത്ര നിഷേധിക്കുന്ന തരത്തിലുള്ള അങ്ങേയറ്റത്തെ നടപടികളിൽ നിന്ന് ഒഴിവാവുകയും ചെയ്യാമായിരുന്നു. ഡിജിസിഎ ചൂണ്ടിക്കാട്ടി.
“ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതിൽ പോരായ്മയുണ്ടായി. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും ചെയ്തു,” ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പ്രസ്താവനയിൽ പറയുന്നു.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡിജിസിഎ മൂന്നംഗ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും. എയർലൈൻ കമ്പനിയോട് റിപ്പോർട്ട് തേടുകയും ചെയ്തു.
സംഭവത്തിൽ ഇൻഡിഗോയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിസിഎ കണ്ടെത്തി. തുടർന്നാണ് ഈടാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മേയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലായിരുന്നു ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചത്. കുട്ടിയും കുടുംബവും നേരിട്ട ദുരവസ്ഥ വിമാനത്തിലെ മറ്റൊരു യാത്രക്കാരി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചതോടെയാണ് സംഭവം വലിയ വിവാദമായത്. സാമൂഹിക മാധ്യമങ്ങളിൾ ഉൾപ്പെടെ വിമാനക്കമ്പനിക്കെതിരേ വിമർശനം ഉയർന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിഷയത്തിൽ ഇടപെട്ടിരുന്നു.