കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം തേടി ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. നിലവിൽ ചെന്നൈയിലാണ് നടിയുള്ളത്. അതുകൊണ്ടു തന്നെ അടുത്തയാഴ്ച മാത്രമേ ചോദ്യം ചെയ്യലിനു ഹാജരാകാൻ സാധിക്കൂ എന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
തുടരന്വേഷണത്തിന്റെ ഭാഗമായി ചില ഡിജിറ്റൽ തെളിവുകള്‍ ലഭിച്ചിരുന്നു. ഈ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന തരത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. ഈ മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.