തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കാൻ എത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിൽ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ അമ്പിളിയും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അമ്പിളി മരിച്ചത്. കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കാൻ എത്തിയവർക്കു മുന്നിൽ രാജനും ഭാര്യയും പെട്രോളൊഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച രാത്രി 12 മണിയോടെ രാജൻ മരിച്ചത്.
ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നത്.