തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് സി എം രവീന്ദ്രൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
മൂന്നാം തവണയാണ് സി.എം രവീന്ദ്രൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകുന്നത്. ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയപ്പോൾ കോവിഡ് ചികിത്സയിലാണെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. രണ്ടാം തവണ ഇഡി നോട്ടീസ് നൽകിയപ്പോൾ കോവിഡാനന്തര പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രൻ വീണ്ടും ചികിൽസ തേടുകയായിരുന്നു എന്ന കാരണത്താൽ ഹാജരായില്ല.
നിലവിലെ സ്ഥിതിയിൽ സി എം രവീന്ദ്രന് തുടര്‍ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ആശുപത്രി വിട്ടാലും ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിർദ്ദേശം. കഴിഞ്ഞദിവസം നടത്തിയ എംആര്‍ഐ സ്കാനില്‍ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.