കണ്ണൂർ: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന ഭക്തസംഘത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്.
വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. പിശക് പറ്റിയതാണ് എന്നാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത് നൽകുന്ന വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പിശക് പറ്റിയെന്നാണ് പറയുന്നത്.
നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടർന്ന് വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകും.