കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് എറണാകുളം സെഷന്‍സ് കോടതി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുമതി നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ചേര്‍ന്ന് നടത്തിയ കള്ളപ്പണ ഇടപാടിലാണ് ശിവശങ്കറെ എൻഫോൻഴ്സ്മെന്‍റ് കഴിഞ്ഞ മാസം 28 ന് അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കര്‍ ആണെന്ന് ഇ.ഡി നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നെങ്കിലും ശിവശങ്കര്‍ കസ്റ്റംസ് കേസില്‍ പ്രതിയായിരുന്നില്ല.
ഇതിനിടെ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി. ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി അഭിഭാഷകനായിരിക്കും ശിവശങ്കറിനായി ഹാജരാകുക. നേരത്തെ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു.