gnn24x7

യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കില്ല; സര്‍ക്കാരിന്റെ ആവശ്യം തള്ളി കോടതി

0
198
gnn24x7

തിരുവനന്തപുരം: കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ 2015ൽ നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന ഹർജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർണായക ഉത്തരവ്. ഒക്ടോബർ 15ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വ്യക്തമാക്കിയ കോടതി, പൊതുമുതല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടെടുത്തു.

വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹര്‍ജി നല്‍കിയിരുന്നു.

പൊതുമുതല്‍ നശീകരണത്തിന് അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരും കോട്ടയം സ്വദേശികളുമായ എം.ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവര്‍ ഹര്‍ജി നല്‍കിയിരുന്നു. നിയമസഭയില്‍ നടന്ന കൈയാങ്കളി ടിവി ചാനലുകളിലൂടെ നാട്ടുകാര്‍ കണ്ടതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്ത പ്രതികള്‍ക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കില്‍ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

അടഞ്ഞുകിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ എം മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിൽ നിന്ന് മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കമ്പ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്. സ്പീക്കറുടെ കസേര വലിച്ച് താഴേക്ക് ഇടുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here