തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ യുഡിഎഫിനെതിരെ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പ്രതിപക്ഷ എംഎൽഎമാർക്കെതിരായ ആക്രമണങ്ങൾ ചെറുക്കുകയാണ് അന്ന് ചെയ്തത്. യുഡിഎഫ് എംഎൽഎമാരും അന്ന് ഡയസ്സിൽ കയറി. ഇന്നത്തെ മന്ത്രി ശിവൻകുട്ടിയെ തല്ലി ബോധംകെടുത്തിയിട്ടു. പലരേയും കടന്നാക്രമിച്ചു. വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു. വനിതാ എംഎൽഎമാരുടെ തലയിലും അവിടെയും ഇവിടെയുമൊക്കെയായിട്ട് പിടിച്ചു. അവർക്ക് രക്ഷപെടാൻ ഒരു യുഡിഎഫ് എംഎൽഎയുടെ ക കടിക്കേണ്ടിവന്നു. ഇങ്ങനെയെല്ലാമുള്ള അന്തരീക്ഷമാണ് യുഡിഎഫ് അവിടെയുണ്ടാക്കിയത്.
നടത്തളത്തിൽ ഇരുന്ന് മദ്രാവാക്യംവിളിക്കുകയായിരുന്നു. ആ ഘട്ടത്തിലാണ് തികച്ചും പ്രകോപനപരമായി യുഡിഎഫ് എംഎൽഎമാർ മുദ്രാവാക്യം വിളിച്ചത്. അപ്പോൾ പ്രതിഷേധം ഉണ്ടാകും. യുഡിഎഫുമാർ ആക്രമിച്ച ഭാഗങ്ങളുടെ വീഡിയോ ബോധപൂർവ്വം ഒഴിവാക്കി. അതിന് ശേഷമുളള കാര്യങ്ങളാണ് പുറത്തുവന്നത്. അവരും ഡയസ്സിൽ കയറിയിട്ടുണ്ട്. അക്രമം കാണിച്ചിട്ടുണ്ട്. അവർ സ്ത്രീകളെ കയ്യേറ്റം ചെയ്യുന്ന രംഗങ്ങൾ ടി.വി ചാനലുകളിൽ വന്നിട്ടുണ്ട്. അതിന് ശേഷം എൽഡിഎഫ് എംഎൽഎമാർക്ക് നേരെ കേസെടുക്കുന്ന നിലപാടാണ് ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിച്ചത്. അതിനെ തുടർന്നാണ് നാല് വനിതാ എംഎൽഎമാർ നേരിട്ട് കോടതിയെ സമീപിച്ചത്.
കോടതി അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിശ്ചയിച്ചു. യുഡിഎഫ് എംഎൽഎമാർ ആ കേസിൽ സ്റ്റേ വാങ്ങി നിൽക്കുകയാണ്. ലതിക എംഎൽഎയുടെ പരാതിയിൽ കോടതി യുഡിഎഫ് എംഎൽഎമാർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കയ്യാങ്കളി കേസിൽ ബുധനാഴ്ച കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. ഈ മാസം 26-ാം തീയതിയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. അന്ന് ആരോഗ്യം അനുവദിക്കുകയാണെങ്കിൽ കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര യുപിയിൽ രണ്ട് ദിവസം മാത്രമേയുള്ളൂവല്ലോ എന്ന ചോദ്യത്തിൽ യുപിയിൽ ആളില്ലാത്തതുകൊണ്ടാകും രണ്ട് ദിവസം മാത്രമായി ജാഥ കുറച്ചതെന്നായിരുന്നി ഇ.പിയുടെ പ്രതികരണം