കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ. സ്വപ്‌നയുടെ ജാമ്യ ഹരജി എതിര്‍ത്തുകൊണ്ടാണ് എന്‍.ഐ.എ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ആണെന്നും ശിവശങ്കര്‍ തന്റെ അഭ്യുദയകാംക്ഷിയാണെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും സ്വപ്‌ന ബന്ധപ്പെട്ടിരുന്നെന്ന് എന്‍.ഐ.എ പറഞ്ഞു.
കള്ളക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്‌നയ്ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുമായും സ്വപ്‌നയ്ക്ക് പരിചയമുണ്ടെന്നുമാണ് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചത്.
സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്‌ന ശിവശങ്കറിനെ സമീപിച്ചെന്നും എന്നാല്‍ ശിവശങ്കര്‍ ഇടപെട്ടില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌നയ്ക്ക് ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കര്‍ ആണെന്നും സ്‌പേസ് പാര്‍ക്ക് പ്രൊജക്ടില്‍ സ്വപ്‌നയ്ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നെന്നും എന്‍.ഐ.എ പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച ശേഷവും കോണ്‍സുലേറ്റ് 1000 ഡോളര്‍ വീതം സ്വപ്‌നയ്ക്ക് പ്രതിഫലം നല്‍കി. സ്വര്‍ണക്കടത്തില്‍ ഇടപെട്ടവര്‍ക്കെല്ലാം ഓരോ ഇടപാടിലും 50000 രൂപ കിട്ടിയെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
അതേസമയം സ്വപ്‌ന അടുത്ത സുഹൃത്തായിരുന്നെന്നും എന്നാല്‍ അവര്‍ ഒരു പവര്‍ ബ്രോക്കര്‍ ആണെന്ന് തിരിച്ചറിയാന്‍ തനിക്ക് സാധിച്ചില്ലെന്നും അത് തന്റെ ഭാഗത്ത് വന്ന വീഴ്ചയാണെന്നുമാണ് ശിവശങ്കര്‍ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയത്.
തന്റെ സ്വാധീനം ഉപയോഗിച്ച് ജോലി സംഘടിപ്പിച്ചുകൊടുത്തെന്നും എന്നാല്‍ മറ്റൊരു ഇടപാടിലും സ്വപ്‌നയുമായി ബന്ധമില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.
ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാത്ത പ്രശ്‌നം അവര്‍ പറഞ്ഞിരുന്നു. പക്ഷേ താന്‍ അതിനകത്ത് ഇടപെട്ടിട്ടില്ല. വിദേശരാജ്യങ്ങളില്‍ നിന്നുവരുന്ന നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി, നിയമപരമായി അതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അവരോട് അപ്പോള്‍ തന്നെ പറഞ്ഞിരുന്നു എന്നും ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ എന്‍.ഐ.എയോട് പറഞ്ഞു.