കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഗതാഗത നിയമ ലംഘനങ്ങൾക്ക് പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തി.
ഗിയറില്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ഉപയോഗിച്ച് ഗിയറുള്ള ബൈക്ക് ഓടിച്ചതിനും ബൈക്ക് രൂപമാറ്റം വരുത്തിയതിനും ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഗിയർ ഇല്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ഉപയോഗിച്ച് ഗിയറുള്ള ബൈക്ക് ഓടിച്ചതിന് 10,000 രൂപ, ബൈക്ക് രൂപമാറ്റം വരുത്തിയതിന് 10,000 രൂപ, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ ഇങ്ങനെയാണ് 20,500രൂപ പിഴ ചുമത്തിയിരിക്കുന്നത്.
കൊല്ലം കോളജ് ജംഗ്ഷനിലൂടെയാണ് പെൺകുട്ടി ബൈക്ക് ഓടിച്ചത്. രൂപമാറ്റം വരുത്തിയ ബൈക്ക് പെൺകുട്ടി ഓടിക്കുന്ന വിഡിയോയും ചിത്രങ്ങും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
ഗിയർ ഇല്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് മാത്രമാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
ഹെൽമറ്റ് ഇല്ലാതെ പെൺകുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള നിരവധി പരാതികള്‍ വീഡിയോ സഹിതം മോട്ടർ വാഹന വകുപ്പിനു ലഭിച്ചിരുന്നു.
ഇതേത്തുടർന്നു പരാതി പരിശോധിച്ചു നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒ ഡി. മഹേഷ് നിർദേശിക്കുകയായിരുന്നു.