കൊച്ചി: കൊച്ചി മെട്രോക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. മെട്രോ പാതയ്ക്കായി ശീമാട്ടിയിൽ നിന്ന് കൂടിയ തുകക്ക് സ്ഥലമേറ്റെടുത്തെന്നാണ് ആരോപണം.
കൊച്ചി മെട്രോക്കായി മറ്റു പ്ലോട്ടുകള്‍ക്ക് സെൻ്റിന് 52 ലക്ഷം രൂപ നൽകിയപ്പോള്‍ ശീമാട്ടിക്ക് സെൻ്റിന് 80 ലക്ഷം രൂപ നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ശീമാട്ടിയുമായി മാത്രം പ്രത്യേക കരാര്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സാധാരണ സർക്കാർ ഏറ്റെടുക്കുന്ന ഭൂമി സര്‍ക്കാരിന്റെ ഏത് ആവശ്യത്തിനും ഉപയോഗിക്കാമെന്നുണ്ട് എന്നാൽ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറില്‍ ഈ ഭൂമി മെട്രോ ആവശ്യത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നു.
ഈ ഇടപാടിൽ ക്രമക്കേടുണ്ടോ എന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി ഗിരീഷാണ് മൂന്ന് വര്‍ഷം മുൻപ് പരാതി നല്‍കിയത്. ശീമാട്ടിക്കായി അധിക തുക നല്‍കിയതില്‍ സർക്കാർ നടപടി എടുത്തില്ലെങ്കിൽ സ്ഥലം വിട്ടുനല്‍കിയവരെല്ലാം സമാനമായ തുക ആവശ്യപ്പെട്ട് മുന്നോട്ടുവരുമെന്നും പരാതിയില്‍ പറയുന്നു.