ഇടുക്കി: പെട്ടിമുടി ദുരന്ത ഭൂമിയിൽ നിന്ന് കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന വളർത്തു നായ ഇനി പൊലീസിന്‍റെ കെ 9 സ്‌ക്വാഡിലേക്ക്. കുവിയെ ഏറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുവാൻ ഡി ജി പി ഓഫീസിൽ നിന്ന് ജില്ല പോലീസ് ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം തന്നെ നിർദേശമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുവിയെ ജില്ല പൊലീസ് ഡോഗ് സ്‌ക്വാഡിൽ എടുത്തത്.
അപകടം നടന്ന് എട്ട് ദിവസം കഴിഞ്ഞാണ് പെട്ടിമുടി പുഴയിൽ നിന്ന് രണ്ടു വയസുകാരി ധനുഷ്‌കയുടെ മൃതദേഹം കുവി കണ്ടെടുത്തത്. ഇതോടെ കുവിയെ ഏറ്റെടുക്കുവാൻ ജില്ല കെ 9 സ്‌ക്വാഡിലെ ട്രെയിനറും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അനുമതി ലഭിച്ചതിനെ തുടർന്നാണ് കുവിയ്ക്ക് ഇനിമുതൽ കാക്കിയുടെ കാവൽ ഒരുങ്ങുന്നത്.
മുൻ എംഎൽഎ എ കെ മണി കുവിയെ അജിത് മാധവന് കൈമാറി. ദുരന്തത്തില്‍ അകപ്പെട്ട കളിക്കൂട്ടുകാരിയെ തിരഞ്ഞു നടന്ന കുവി സ്‌നേഹത്തിന്‍റെയും കടപ്പാടിന്‍റെയും പര്യായമായി മാറിയിരുന്നു.