തിരുവനന്തപുരം: ഭക്തജനങ്ങള്‍ ആറു വര്‍ഷം കാത്തിരുന്ന പുണ്യം നിറഞ്ഞ ദീപക്കാഴ്ചയോടെ ശ്രീപത്മനാഭ ക്ഷേത്രത്തിൽ അൻപത്തിയാറ് ദിവസങ്ങൾ നീണ്ട് നിന്ന മുറജപ ചടങ്ങുകൾക്ക് സമാപനമായി.പത്മനാഭ സ്തുതികളുമായി തിങ്ങി നിറയുന്ന ഭക്തരുടെ മനസ്സിലും മിഴിയിലും അനുഗ്രഹ പ്രകാശമായാണ് ചടങ്ങുകൾക്ക് സമാപനം കുറിച്ചത്. കൂടാതെ ശബരിമല കർമ്മ സമിതിയുടെ രണ്ടായിരത്തിലധികം വരുന്ന നിലവിളക്കുകൾ ലക്ഷദീപത്തിന്‍റെ മാറ്റ് കൂട്ടി.
56 ദിവസം നീണ്ടു നിന്ന മുറജപത്തിന് ശേഷം ലക്ഷദീപപ്രഭയിലെ പത്മനാഭ സ്വാമിയെ കാണാൻ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ഇന്നും തെറ്റാതെ തുടരുകയാണ്. ഒരു ലക്ഷത്തിൽപരം മൺചിരാതുകൾ തെളിഞ്ഞപ്പോൾ ക്ഷേത്ര പരിസരം അക്ഷരാര്‍ത്ഥത്തില്‍ യാഗശാലപോലെയായി. കിഴക്കേനടയിലും പത്മതീർത്ഥക്കരയും മൺചിരാതുകളാൽ ജ്വലിച്ചു. ശീവേലി ദർശനത്തിന് മതിലകത്ത് കാൽലക്ഷത്തോളം പേരാണ് എത്തിയത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടു വന്ന പല ദിശകളില്‍ കറങ്ങുന്ന വിളക്കു ഗോപുരം ഇത്തവണത്തെ പ്രത്യേകത തന്നെയായിരുന്നു.
എണ്ണയില്‍ എരിയുന്ന തിരികളാണ് ഇതില്‍ കത്തിച്ചത്.ദീപപ്രഭയില്‍ തിരുവനന്തപുരത്തിന്‍റെ നാഥനായ പത്മനാഭന്‍റെ ശോഭ പതിൻ മടങ്ങ് വര്‍ധിച്ചുവെന്നുതന്നെ പറയാം. മൺചിരാതുകൾക്ക് പുറമെ വൈദ്യുത വിളക്കുകളും തെളിഞ്ഞു. ഭക്തജന തിരക്കും, ഗതാഗത നിയന്ത്രണത്തിനുമുള്ള എല്ലാ സംവിധാനങ്ങളും പൊലീസ് ഒരുക്കിയിരുന്നു. ആറുവര്‍ഷത്തിലൊരിക്കല്‍ മകരസംക്രമ ദിനത്തില്‍ ക്ഷേത്രത്തില്‍ ലക്ഷം ദീപങ്ങള്‍ തെളിയിക്കുന്ന ആചാരം 1744 ലാണ് തുടങ്ങിയത്. 45 മത്തെ ലക്ഷദീപമാണ് ഈ വര്‍ഷം നടന്നത്.