തിരുവനന്തപുരം: 50 പവൻ സ്വർണവും 50,000 രൂപയുമായി സ്കൂട്ടറിൽ പോകവേ പെടുന്നനെ മോഹനനെ കാണാതായിട്ട് ഇന്നേക്ക് 36 നാൾ. കഴിഞ്ഞ മാസം എട്ടിനാണ് പണവും സ്വർണവുമായി ബാങ്കിൽ നിന്നിറങ്ങിയ ആര്യനാട് കുളപ്പട സുവർണ നഗർ ഏഥൻസിൽ കെ. മോഹനനെ (58) കാണാതാകുന്നത്. പേരൂർക്കട- നെടുമങ്ങാട് റോഡിൽ മോഹനനെ സ്കൂട്ടറോടെയാണ് കാണാതായത്.
11.09 വരെ റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യം സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിനുശേഷം യാതൊരു വിവരവുമില്ല. പൊലീസ് അന്വേഷണവും എങ്ങുമെത്താതെ വന്നതോടെ എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കൾ.
സംഭവം ഇങ്ങനെ
പത്തോളം ശാഖകളുള്ള ഐശ്വര്യ ഫിനാൻസ് ഉടമ ജയകുമാറിന്റെ സഹോദരീ ഭർത്താവാണ് മോഹനൻ. ഫിനാൻസിൽ പണയമായി ലഭിക്കുന്ന സ്വർണം പേരൂർക്കട സഹകരണബാങ്കിൽ പണയം വയ്‌ക്കുകയും അവിടെനിന്നു തിരികെ എടുക്കേണ്ട ഉരുപ്പടികൾ എടുത്ത് ഫിനാൻസിൽ എത്തിക്കുകയും ചെയ്തിരുന്നത് മോഹനനാണ്. രാവിലെ 9 മണിയോടെ ഫിനാൻസിൽ നിന്നു പുറപ്പെടുകയും 12 മണിക്കു മുൻപ് തിരികെ മടങ്ങുന്നതുമാണ് പതിവ്. മെയ് 8ന് കാണാതായതോടെ ഫോണും സ്വിച്ചോഫാണ്. കെഎൽ 21 പി 2105 നമ്പർ ആക്ടീവയും മോഹനനൊപ്പം കാണാനില്ല.
സിസിടിവിയിൽ അവസാന ദൃശ്യം
പേരൂർക്കടനിന്നു കരകുളം ആറാംകല്ല് വരെ മോഹനൻ സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വിവിധ സിസിടിവികളിലുണ്ട്. 11.09നാണു അവസാന ദൃശ്യം ലഭിച്ചത്. കരകുളം പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളിലാണ് മോഹനന്റെ യാത്ര വ്യക്തമാണ്. അതിനുശേഷമാണ് കാണാതാകുന്നത്. ഈ ക്യാമറയ്ക്കുശേഷം 200 മീറ്റർ കഴിഞ്ഞുമാത്രമേ അടുത്ത ക്യാമറയുള്ളൂ. ഇതിൽ മോഹനൻ കടന്നുപോകുന്നതായുള്ള ദൃശ്യമില്ല. ഈ മേഖലയിലെ ഇടറോഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മൊബൈൽ ഫോൺ ലൊക്കേഷൻ
മോഹനന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ ഇപ്പോഴും പേരൂർക്കട തന്നെയാണ് കാണിക്കുന്നത്. എന്നാൽ 12 മണിയോടെ നെടുമങ്ങാട് മഞ്ച ടവറിന് കീഴിൽ ഇയാൾ എത്തിയതായി ലൊക്കേഷൻ കിട്ടിയെങ്കിലും അത് ശരിയാകാൻ വഴിയില്ലെന്നാണ് പൊലീസ് കരുതുന്നത്.
പൊലീസ് അന്വേഷണം
കാണാതായ പ്രദേശത്തും ഉഴമലയ്ക്കലിലെ വീട്ടുപരിസരങ്ങളിലും ഉൾപ്പെടെ അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കിട്ടിയില്ല. നാട്ടുകാർ പണയംവച്ച സ്വർണമാണ് മോഹനന്റെ കൈയിലുണ്ടായിരുന്നത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിജയിക്കാതിരുന്നതോടെ മറ്റ് വഴികളിലേക്ക് അന്വേഷണം നടത്തിയെങ്കിലും പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. നെടുമങ്ങാട് ഡിവൈ.എസ്.പി സ്‌റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പാരിതോഷികം പ്രഖ്യാപിച്ച് ബന്ധുക്കൾ
മോഹനനെ കാണാതായി 5 ആഴ്ച കഴിയുമ്പോഴും യാതൊരു തുമ്പും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ എൽ. സുധാകുമാരി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കൾ.
പ്രതിഷേധം ശക്തം
മോഹനനെ കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തിൽ ശക്തമായ പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. മോഹനനെ കണ്ടെത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ നടത്തി.