കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘമെത്തി. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുന്നതിനുവേണ്ടിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ എത്തിയത്.
എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോൾ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിലാണെന്നുമാണ് കുടുംബാംഗങ്ങൾ പറഞ്ഞത്. എന്നാൽ മന്ത്രി ആശുപത്രിയിൽ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇബ്രാഹിം കുഞ്ഞിൻ്റെ വീട്ടിനകത്ത് കയറി പരിശോധന നടത്തിയത്.
ധനകാര്യവകുപ്പിന്‍റെ അംഗീകാരവും, അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചാണ് പാലം നിര്‍മാണത്തിന് മന്ത്രി ഉത്തരവിട്ടതെന്ന് വിജിലന്‍സ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.