തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ മീനച്ചിൽ ഉരുളികുന്നത്തുകാരൻ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്ക്കാരം ലഭിച്ചത്.
പുരസ്ക്കാരദാന ചടങ്ങിന്‍റെ തീയതി അറിയിച്ചിട്ടില്ല. സക്കറിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും എഴുത്തച്ഛൻ പുരസ്ക്കാരം നൽകുക. എന്തുണ്ടു വിശേഷം പീലാത്തോസേ, സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, ഇഷ്ടികയും ആശാരിയും, സക്കറിയ കഥകൾ, ജോസഫ് ഒരു പുരോഹിതൻ, ഒരു ആഫ്രിക്കൻ യാത്ര എന്നിവയാണ് പ്രധാന കൃതികൾ.
മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, ഒ.വി വിജയൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.