തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി സ്‌പീക്കർ. കൂടാതെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജിക്കെതിരായ അന്വേഷണത്തിനും സ്‌പീക്കർ അനുമതി നൽകി.
ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുക്കുകയും അതിൽ നിന്ന് ഒരു കോടി രൂപ രമേശ് ചെന്നിത്തലക്ക് നൽകുകയും ചെയ്തിരുന്നു. കൂടാതെ 50 ലക്ഷം രൂപ കെ. ബാബുവിനും 25 ലക്ഷം രൂപ വി.എസ് ശിവകുമാറിനും കൈമാറിയിട്ടുണ്ട്. ഇങ്ങനെയാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.
എന്നാല്‍ ഈ വെളിപ്പെടുത്തൽ അടിസ്ഥാനരഹിതമാണെന്നും ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പക്ഷെ പറഞ്ഞതിൽ ഉറച്ചു തന്നെ നിൽക്കും എന്നായിരുന്നു ബിജു രമേശിന്റെ പ്രതികരണം.