ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. തിങ്കളാഴ്‍ച്ച നടത്തിയ തിരച്ചിലില്‍ മൂന്ന് കുട്ടികൾ അടക്കം ആറുപേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 49 ആയി. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. വീടുകൾ സമീപത്തെ പുഴയിലേക്ക് ഒലിച്ച് പോയതിനാൽ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ചൊവ്വാഴ്‍ച്ചയും തുടരും. പുഴയിൽ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു. കൊവിഡ് ഭീതി ഉള്ളതിനാൽ കർശന ജാഗ്രത പാലിച്ചാണ് തിരച്ചിൽ നടക്കുന്നത്.