കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണണക്കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് നല്‍കിയ അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി ശിവശങ്കറെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഫോണാണ് ശിവശങ്കർ ഉപയോഗിച്ച് കൊണ്ടിരുന്നത്. ഇ ഡി ചോദ്യം ചെയ്യലിനിടെ ശിവശങ്കർ തന്റെ രണ്ട് ഫോണുകൾ ഇ ഡിക്ക് കൊടുത്തിരുന്നു. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറാണ് ശിവശങ്കറിനെ കുരുക്കിലാക്കിയത്. ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ചപ്പോൾ ഒരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറും സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണിന്റെ ഐ.എം.ഇ നമ്പറും ഒന്നാണെന്ന് കണ്ടെത്തി.
നിലവിൽ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കോടതി നിര്‍ദ്ദേശ പ്രകാരം വൈകീട്ട് ആറു മണി വരെ മാത്രമാണ് നിലവില്‍ ചോദ്യം ചെയ്യുന്നത്. ഇഡി അറസ്റ്റ് ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.
ലൈഫ് മിഷന്‍ കരാറിനായി നാല് കോടി 48 ലക്ഷം രൂപക്ക് പുറമെ ആറ് ഐഫോണുകളും വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവിനും ഇതിൽ നിന്ന് ഒരു ഫോൺ കൊടുത്തിരുന്നെന്നും പറഞ്ഞിരുന്നു. എന്നാൽ ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ ഫോണ്‍ ചെന്നിത്തലയ്ക്ക് നല്‍കിയോ എന്ന് തനിക്കറിയില്ല എന്നായിരുന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞത്.