കൊച്ചി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ ദേഷ്യമാണു സാബു എം.ജേക്കബിന് തന്നോടുള്ളതെന്നു പി.വി.ശ്രീനിജിന്‍ എംഎല്‍എ. പേരെടുത്ത് ആരോപണം ഉന്നയിച്ച സാബുവിനെതിരെ നിയമനടപടിയെടുക്കും. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ദീപുവിന്റെ മരണം രാഷ്ട്രീയലക്ഷ്യത്തിനു സാബു ഉപയോഗിക്കുന്നുവെന്നും ശ്രീനിജിന്‍ പറഞ്ഞു.
കിഴക്കമ്പലത്ത് ട്വന്റി20 ഏരിയ സെക്രട്ടറി ദീപു മർദനമേറ്റു മരിച്ചതിനു പിന്നിൽ സ്ഥലം എംഎൽഎ പി.വി.ശ്രീനിജിൻ ആണെന്നു ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് ആരോപിച്ചിരുന്നു. ശ്രീനിജിനെ അറസ്റ്റ് ചെയ്യണമെന്നും ഫോണുകൾ പിടിച്ചെടുക്കണമെന്നും സാബു ആവശ്യപ്പെടുകയും ചെയ്തു.
ഭരണത്തിൽ കയറി പത്തു മാസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ ഭരണത്തിലല്ല. പകരം ട്വന്റി20യെ എങ്ങനെ ഇല്ലാതാക്കാമെന്നാണ് നോക്കുന്നത്. ഗുണ്ടകൾക്ക് അഴിഞ്ഞാടാൻ എംഎൽഎ ലൈസൻസ് നൽകി വിട്ടിരിക്കുകയാണെന്നും സാബു ആരോപിച്ചിരുന്നു.