gnn24x7

ഇന്ത്യ–യുഎഇ കരാറായി; 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കും

0
1157
gnn24x7

ന്യൂഡൽഹി: വിവിധ മേഖലകളിൽ അതീവനൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിന് ഉൾപ്പെടെ സൗകര്യമൊരുക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. കരാർ മേയ് ആദ്യ വാരം പ്രാബല്യത്തിലാവും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള ഓൺലൈൻ ഉച്ചകോടിക്കുശേഷം ഡൽഹിയിലാണു വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തുഖ് അൽ മർറിയുമാണു കരാറിൽ ഒപ്പുവച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 6000 കോടി ഡോളറിൽനിന്ന് (4.5 ലക്ഷം കോടി രൂപ) അഞ്ചു വർഷത്തിനകം 10,000 കോടി ഡോളർ (7.5 ലക്ഷം കോടി രൂപ) ആക്കുകയാണു പ്രഖ്യാപിത ലക്ഷ്യം. ജബൽ അലി ഫ്രീ സോണിൽ ‘ഇന്ത്യ മാർ‍ട്ട്’ സ്ഥാപിക്കും. യുഎഇ കമ്പനികൾക്ക് ഇന്ത്യയിൽ മുതൽമുടക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. ഇന്ത്യക്കാർക്ക് അബുദാബിയിൽ അത്യാധുനിക സാങ്കേതികവിദ്യാ മേഖലയിൽ നിക്ഷേപത്തിന് അവസരമുണ്ടാക്കും. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കാർഷിക സാങ്കേതികവിദ്യ, ഉരുക്ക്, അലുമിനിയം തുടങ്ങിയവയുടെ ഉൽപാദന മേഖലകളിലും പ്രത്യേക സാമ്പത്തിക മേഖലാ സൗകര്യമുണ്ടാകും.

gnn24x7