ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പും അതേ ദിവസം തന്നെ നടക്കും.
മാർച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പ്ത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20നാണ്, സൂഷ്മ പരിശോധന മാർച്ച് 22 ന് നടക്കും. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്.
പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. കേരളത്തെ കൂടാതെ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലേയും തീയതികളാണ് പ്രഖ്യാപിച്ചത്. കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ സജീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ 40771 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പോളിങ് സമയം ഒരുമണിക്കൂർ നീട്ടിയിട്ടുണ്ടെന്നും, മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരുമെന്നും കമ്മീഷൻ അറിയിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ഇങ്ങനെ: അഞ്ച് പേർ മാത്രമേ വീട് കയറിയുള്ള പ്രചാരണത്തിന് പോകാൻ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരും, വാഹന ജാഥയിൽ അഞ്ച് വാഹനങ്ങളും മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും.