തിരുവനന്തപുരം: പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം ദിലീപാണ് പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിച്ചത്. അതിർത്തികളിൽ ഉൾപ്പെടെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. നിലവിൽ രോഗം മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കൂടാതെ പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കുമെന്നും അധികൃതർ അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള ഇറച്ചി, മുട്ട എന്നിവ കൊണ്ടു പോകുന്നതിന് തമിഴ്നാട് വിലക്കേർപ്പെടുത്തി.