തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ ഒടുവില്‍ മയക്കുവെടി വെച്ച് പിടികൂടി. ഇന്നലെ വൈകുന്നേരമാണ് കടുവ കൂട്ടിൽ നിന്നും ചാടി രക്ഷപ്പെട്ടത്. ഒരുപാട് മണിക്കൂറുകൾ നിരീക്ഷിച്ചതിന് ശേഷമാണ് വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കടുവയെ ഇന്ന് പിടികൂടിയത്.
പാർക്കിൽ നിന്നും കടുവ ചാടിപ്പോയത് വളരെ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ശനിയാഴ്ച വൈകുന്നേരവും കടുവയെ പിടികൂടാന്‍ സാധിക്കാത്തതിനാൽ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ക്കിന്റെ പുറകുവശത്തു നിന്നായിരുന്നു കടുവയെ കണ്ടെത്തിയത്. കെണിവെച്ച് പിടിക്കുന്നതടക്കമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുവെടി വെക്കാനുള്ള തീരുമാനത്തിലെത്തിയത്. വയനാട്ടിൽ നിന്നുള്ള മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടികൂടിയത്. പാര്‍ക്കിന്റെ വേലിക്കെട്ടിന് 20 അടി ഉള്ളതിനാല്‍ അത് ചാടിക്കടന്ന് കടുവ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് വനം വകുപ്പിന് ഉറപ്പുണ്ടായിരുന്നു.