തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ ചൊവ്വാഴ്ചയാണ് പ്രതി ബിജുലാലിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തട്ടിപ്പ് നടത്തിയ പണം വീടിന്‍റെ പുനർനിർമാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തി.
പയറ്റുവിളയിലെ കുടുംബവീട്ടിലും ബന്ധു വീടുകളിലും ബിജു ലാലിനെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. പയറ്റു വിളിയിലെ വീട്ടിൽ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ടു. ഇവിടെ നടത്തിയ തെളിവെടുപ്പിലാണ് വീടിൻ്റെ പുനർനിർമ്മാണത്തിന് ട്രഷറിയിൽ നിന്ന് തട്ടിയെടുത്ത പണം പ്രതി ബിജുലാൽ ഉപയോഗിച്ചെന്ന് അന്വേഷണം സംഘം കണ്ടെത്തിയത്.
കേസിൽ തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആദ്യം തട്ടിയെടുത്ത 74 ലക്ഷം രൂപ ഉപയോഗിച്ച് ഭാര്യക്ക് സ്വർണ്ണവും, സഹോദരിക്ക് സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകിയെന്ന് ബിജുലാൽ മൊഴി നൽകിയിരുന്നു. ഇതിനുള്ള തെളിവുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
തട്ടിപ്പിന് ബിജുലാലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്. ബിജുലാലിനെ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. അതേസമയം ഓൺലൈൻ റമ്മി സൈറ്റുകളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.