കൊച്ചി: വിസ്മയ കേസിലെ പ്രതി കിരൺകുമാർ അപ്പീലുമായി ഹൈക്കോടതിയിൽ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. കിരൺകുമാറിന്റെ അപ്പീലിൽ അടുത്തമാസം ഹൈക്കോടതി വാദം കേൾക്കും.
സ്ത്രീധനപീഡനം കാരണംബി.എ.എം.എസ്. വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയെന്ന കേസിൽ ഭർത്താവ് കിരൺകുമാറിനെ മേയ് 24നാണ് കോടതി ശിക്ഷിച്ചത്. പത്തുവർഷത്തെ തടവും 12.55 ലക്ഷംരൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതിവ്യക്തമാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട കിരൺകുമാർ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനാണ്.
കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ അറസ്റ്റിലായതിന് പിന്നാലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.