ബെംഗളൂ: ഒമിക്രോൺ വകഭേദം സംബന്ധിച്ച ആശങ്കകൾക്കിടെ തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ 43 മെഡിക്കൽ വിദ്യാർഥികൾക്കും കർണാടകയിലെ ഒരു സ്‌കൂളിലെ 94 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു. കരിംനഗർ ജില്ലയിലെ ചൽമേട ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒരാഴ്‌ച മുൻപ് കാമ്പസിൽ വാർഷികദിനാഘോഷം സംബന്ധിച്ച പരിപാടിക്കിടെ വൈറസ് കൂടുതൽ പേരിൽ പകർന്നതായാണ് വിവരം. പരിപാടി നടത്തുന്നത് സംബന്ധിച്ചു സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നതാണെന്നും കൂടുതൽ പേരും മാസ്കുകൾ ധരിക്കാതെയാണ് എത്തിയതെന്നും കരിംനഗർ ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ ഡോ.ജുവേരിയ പറഞ്ഞു. കോവിഡ് കേസിനെ തുടർന്ന് ക്ലാസുകൾ നിർത്തിവയ്ക്കുകയും കാമ്പസ് അടച്ചുപൂട്ടുകയും ചെയ്‌തു. ‘ഇതിനകം 200 പേരെയാണ് പരിശോധിച്ചത്. തിങ്കളാഴ്‌ച 1000 പേരെ പരിശോധിക്കാൻ ലക്ഷ്യമിടുന്നു. ഇതിനുവേണ്ടി പ്രത്യേക ആരോഗ്യ ക്യാംപ് ഒരുക്കിയിട്ടുണ്ട്’-ഡോ.ജുവേരിയ കൂട്ടിച്ചേർത്തു.
കർണാടകയിൽ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ റെസിഡൻഷ്യൽ സ്‌കൂൾ സീൽ ചെയ്തതായി അധികൃതർ അറിയിച്ചു. ഹോസ്റ്റലും അടച്ചുപൂട്ടി. സമീപ പ്രദേശങ്ങളിലെ ജനങ്ങളെയും പരിശോധിക്കാൻ നടപടികൾ ശക്തമാക്കി. എല്ലാ വിദ്യാർഥികളും ഒരു സംഘം ഡോക്ടർമാരുടെ പരിചരണത്തിൽ ആണെന്നും ആർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.