കീവ്: യുക്രെയ്നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും മടങ്ങണമെന്ന നിര്‍ദേശം ഇന്ത്യന്‍ എംബസി നല്‍കിയശേഷം ഇന്നലെ മടങ്ങാനായത് നാലുപേര്‍ക്ക് മാത്രമാണ്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്നിലെ മലയാളികള്‍.
യുദ്ധഭീതിയിലാണെങ്കിലും തങ്ങള്‍ സുരക്ഷിതരെന്ന് യുക്രെയ്നിലെ മലയാളി വിദ്യാര്‍ഥികള്‍ പറയുന്നു. നാട്ടിലേക്ക് മടങ്ങാന്‍ സര്‍വകലാശാലകള്‍ അനുമതി നല്‍കിയിട്ടുണ്ട്. നാട്ടിലുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
യുക്രെയ്നിലെ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും തൽക്കാലം നാട്ടിലേക്കു മടങ്ങണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നിനകത്തും ആ രാജ്യത്തേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കീവിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. യുക്രെയ്നിലെ ഇന്ത്യക്കാർ എത്രയും പെട്ടെന്ന് ഇന്ത്യൻ എംബസിയിൽ വിവരം അറിയിക്കണം. അത്യാവശ്യ ഘട്ടത്തിൽ സഹായമെത്തിക്കാനും മറ്റും ഇത് ഉപകാരപ്പെടും. വിദ്യാർഥികളടക്കം 20,000 പേർ യുക്രെയ്നിലുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. യുഎസ് അടക്കം ചില രാജ്യങ്ങൾ അവരവരുടെ പൗരന്മാരോട് യുക്രെയ്ൻ വിടാൻ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ പ്രവർത്തനം സാധാരണ നിലയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.