ന്യൂഡല്‍ഹി: എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍ പരിശീലനം നേടണമെന്ന് നാഷണൽ മെഡിക്കല്‍ കമ്മീഷന്‍. ഇത്തരത്തിലുള്ള നിര്‍ബന്ധിത പരിശീലനം സംബന്ധിച്ച ചട്ടത്തിന്റെ കരട് മെഡിക്കല്‍ കമ്മഷന്‍ പുറത്തിറക്കി. മേഖലയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ നീക്കുന്നതാണ് നിയമത്തിന്റെ കരട്. പരിശീലനത്തിന്റെ കാലാവധി, സ്വഭാവം, ചാക്രികരീതി തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതായിരിക്കും പരിശീലനം.
കാര്‍ഡിയോളജി, നെഫ്രോളജി, പള്‍മണറി മെഡിസിന്‍, മെഡിക്കല്‍ ഓങ്കോളജി എന്നിവയില്‍ ഏതെങ്കിലും രണ്ട് വിഭാഗത്തിലാണ് പരിശീലനം പൂത്തിയാക്കേണ്ടത്. ഇതിനായി എം.ബി.ബി.എസ്. പൂര്‍ത്തിയാക്കുന്നവരുടെ നിര്‍ബന്ധിത പരിശീലനത്തില്‍ ഒരാഴ്ചത്തെ വീതമുള്ള പരീശീലനം കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം.
ബിരുദം നേടി 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട 17 പോസ്റ്റിങ്ങുകളില്‍ 14 എണ്ണം നിര്‍ബന്ധമായും ചെയ്യേണ്ടതും മൂന്നെണ്ണം ഇലക്ടീവുമാണ്. സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിസിന്‍, ഇന്ത്യന്‍ മെഡിസിന്‍ എന്നിവയാണ് ഇലക്ടീവുകള്‍. ആയുഷിന്റെ കാര്യത്തില്‍ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ തുടങ്ങിയ ചികിത്സാ രീതികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ എംബിബിഎസ് എവിടെയാണോ പഠിച്ചത് അതേ സ്ഥാപനത്തില്‍ തന്നെ പരിശീലനം നേടണമെന്നും ഇതില്‍ പറയുന്നുണ്ട്.