പാലാ: കൊലപാതകത്തിനു തൊട്ടുമുൻപു വരെ പാലാ സെന്റ് തോമസ് കോളജിലെ വിദ്യാർഥികളായ അഭിഷേകും നിഥിനയും നല്ല സൗഹൃദത്തിലായിരുന്നുവെന്ന് സഹപാഠി ടിബിൻ മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷയ്ക്ക് ഇരുവരും എത്തിയത് സന്തോഷത്തോടെയാണെന്നും എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം അറിയില്ലെന്നും ടിബിൻ പറഞ്ഞു.
‘അഭിഷേകും നിഥിനയും എന്റെ നല്ല സുഹൃത്തുക്കളാണ്. കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ഒരു പ്രശ്നവും ഇരുവരും തമ്മിലുണ്ടായിരുന്നില്ല. രണ്ടുപേരും നല്ല അടുപ്പമാണ്. പക്ഷേ അത് പ്രണയമാണോയെന്ന് അറിയില്ലായിരുന്നു. കോവിഡ് വന്നതോടെ കോളജിൽ വരാതെയായി. പരീക്ഷ, പ്രൊജക്ട് തുടങ്ങിയ കാര്യങ്ങൾക്കു മാത്രം കോളജിൽ വരുമ്പോൾ ഇവരെ കാണാറുണ്ട്. പരീക്ഷയ്ക്കു കയറുമ്പോൾ അഭിഷേകിനെ കണ്ടു സംസാരിച്ചിരുന്നു. അപ്പോഴും സ്വഭാവത്തിൽ സംശയമൊന്നും തോന്നിയില്ല. പരീക്ഷയെഴുതി പുറത്തുവന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വിശ്വസിക്കാനായില്ല’– ടിബിൻ പറഞ്ഞു.
മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാര്‍ഥികളാണു നിഥിന മോളും അഭിഷേക് ബൈജുവും. പരീക്ഷയെഴുതാൻ കോളജിൽ എത്തിയ ഇരുവരും വഴക്കിടുകയും പിന്നീട് നിഥിനയെ അഭിഷേക് കൊലപ്പെടുത്തുകയുമായിരുന്നു. അഭിഷേക് നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി കഴുത്തറുത്തു, പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും കോളേജിലെ സുരക്ഷ ജീവനക്കാരൻ പറഞ്ഞു.