തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പോങ്ങനാട് സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്.
മുളമന വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനി, കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മൻസിലിൽ എ.ഷാജഹാൻ–സബീനബീവി ദമ്പതികളുടെ മകൾ അൽഫിയ (17) ആണ് വ്യാഴാഴ്ച മരിച്ചത്. പ്രണയത്തില്‍ നിന്നു ജിഷ്ണു പിന്മാറിയതാണ് ആൽഫിയ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അൽഫിയ പരിചയത്തിലാകുന്നത്. ഞായറാഴ്ച, വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ജിഷ്ണുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. എന്നാൽ ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു. ഛർദിയും ക്ഷീണവും മൂലം ഇതിനിടെ അൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്കൂളിൽ പരീക്ഷ എഴുതി.
അൽഫിയ വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത് നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോഴാണ്. വൈകാതെ മരണം സംഭവിച്ചു. പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.