തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണിനുണ്ട്. അതിനാൽ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് നിർദേശം പുറപ്പെടുവിച്ചത്.
നിലവിൽ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കുമാണ് കേരളത്തിൽ വൈറസ് സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരിലും രോഗബാധാനിരക്ക് ഉയരുമ്പോള്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പൊതുചടങ്ങുകളിൽ പങ്കെടുക്കാതെ വീടുകളിൽതന്നെ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.