പത്തനംതിട്ട: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്പ ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്തു നിലവിൽ മഴയില്ല.
സംഭരണശേഷിയുടെ 91.43% ആയതോടെയാണു മൂന്ന്, നാല് ഷട്ടറുകൾ 45 സെന്റിമീറ്റർ വീതം ഉയർത്തിയത്.
സെക്കൻഡിൽ 25.45 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പമ്പാ നദിയിൽ ജലനിരപ്പ് തീരെക്കുറവായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല. നദിയിൽ ഒരടി വരെ ജലനിരപ്പ് ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ഉച്ചയ്ക്കു ശേഷം റാന്നി, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ,ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലൂടെ വെള്ളം കടന്നു പോകും. രാത്രിയും നാളെ രാവിലെയുമായി അപ്പർ കുട്ടനാട് മേഖലയിൽ എത്തുമെന്നാണ് കണക്കു കൂട്ടൽ. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശമുണ്ട്. പുഴയിൽ ഇറങ്ങുന്നതിനു കർശന നിരോധനം ഏർപ്പെടുത്തി.