കൊച്ചി: കോടികളുടെ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. മോൻസന്റെ വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു പീഡനം. പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിനു സൗകര്യം ഒരുക്കാം എന്ന വാഗ്ദാനം നൽകി കലൂരിലെ വീട്ടിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്.
എറണാകുളം നോർത്ത് പൊലീസ് കേസെടുത്തെങ്കിലും ഇതിന്റെ അന്വേഷണവും തുടർ നടപടികളും മോൻസന്റെ മറ്റു കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്. പെൺകുട്ടിയുടെ വൈദ്യ പരിശോധന ഉൾപ്പടെയുള്ളവ നടന്നു വരികയാണ്. ഇതിനിടെ മോൻനുമായി അടുപ്പമുണ്ടായിരുന്ന ചിലരുടെ പേരുകൾ കൂടി പരാതിയിൽ പരാമർശിക്കുന്നുണ്ട് എന്നാണ് വിവരം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഇപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. ഭയം മൂലം ഇത്രയും നാൾ സംഭവം മറച്ചു വയ്ക്കുകയായിരുന്നു എന്നാണ് മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.