തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പുനഃക്രമീകരിക്കുമെന്നും താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് ഒഴിവിന്റെ കണക്കെടുത്തതായും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയിൽ അറിയിച്ചു. പൂർണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. സീറ്റ് വര്‍ധനയിലൂടെ പരിഹരിക്കപ്പെടാത്ത പക്ഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 20% സീറ്റ് വര്‍ധന നൽകിയ ജില്ലയില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ് വര്‍ധന കൂടി അനുവദിക്കും. മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ധന നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ധന അനുവദിക്കും. അപേക്ഷിക്കുന്ന എയ്ഡഡ്/അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ധിപ്പിക്കും.