കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെൽ 11 മാസത്തോളമായി പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. സെല്‍ പുനസംഘടിപ്പിക്കാന്‍ നിരവധി തവണ ആരോഗ്യ മന്ത്രി അടക്കമുള്ളവരെ സമീപിച്ചെങ്കിലും നടപടിയുണ്ടായൊന്നും ഉണ്ടാകാത്തതിനാൽ സൂചനാ സമരം നടത്തിയ ദുരിത ബാധിതര്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
റെമഡിയേഷന്‍ സെല്‍ യോഗമില്ലെങ്കില്‍ തങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ സംവിധാനമില്ലാതാകുമെന്നാണ് ദുരിത ബാധിതര്‍ ചൂണ്ടിക്കാണിക്കുന്നത്. കാസർഗോഡ് കളക്ടറേറ്റിന് മുന്നില്‍ ദുരിത ബാധിതർ മനുഷ്യമതില്‍ തീര്‍ത്തു. ഐക്യദാർഢ്യവുമായി സാമൂഹ്യപ്രവര്‍ത്തക ദയാബായിയും എത്തി. ഉന്നയിച്ച വിഷയങ്ങളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. പ്രക്ഷോഭം സെക്രട്ടറിയേറ്റ് നടയിലേക്ക് വ്യാപിപ്പിക്കുമെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മുന്നറിയിപ്പ്.