തിരുവനന്തപുരം: ബഹിഷ്കരണ വിവാദങ്ങൾക്കിടെ സിൽവർ ലൈൻ സംവാദം ആരംഭിച്ചു. തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം. ക്ഷണിക്കപ്പെട്ട ആറ് പേരിൽ നാലുപേർ മാത്രമാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. വിമർശകരിൽ ആർവിജി മേനോൻ മാത്രമാണ് സംവാദത്തിലുള്ളത്. പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും സംസാരിക്കാനുള്ള അവസരമുണ്ട്.
വിമർശിക്കുന്നവരുടെ പാനലിലുള്ള രണ്ട് പേർ പിന്മാറിയെങ്കിലും സംവാദം നിശ്ചയിച്ച പ്രകാരം തന്നെ കെ-റെയിൽ നടത്തുകയായിരുന്നു. പ്രൊഫ. മോഹൻ എ. മേനോനാണ് മോഡറേറ്റർ. ഓരോരുത്തർക്കും 15 മിനിറ്റാണ് സംസാരിക്കാനുള്ള അവസരം.
പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ മൂന്നുവീതം വിദഗ്ധരാണ് നേരത്തെ സംവാദത്തില്‍ നിശ്ചയിച്ചിരുന്നത്. എതിര്‍ക്കുന്നവരില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. ജോസഫ് സി. മാത്യുവിനെ സര്‍ക്കാര്‍ നേരത്തേ ഒഴിവാക്കിയിരുന്നു.
പദ്ധതിയെ അനുകൂലിക്കുന്ന മൂന്നുപേരും എതിര്‍ക്കുന്ന ആര്‍.വി.ജി. മേനോനാനും മാത്രമാണ് ഇപ്പോള്‍ സംവാദത്തിലുള്ളത്. സര്‍ക്കാര്‍ നിശ്ചയിച്ച സംവാദം കെ-റെയില്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നുള്ള പിന്മാറിയവരുടെ ആരോപണത്തെ കുറിച്ച് കെ-റെയില്‍ പ്രതികരിച്ചിട്ടില്ല. പകരം, സംവാദ പാനലില്‍ ഉള്‍പ്പെട്ടവരെ പരിചയപ്പെടുത്തി സാമൂഹികമാധ്യമ പേജില്‍ കെ-റെയില്‍ നല്‍കിയ കുറിപ്പില്‍ ഇവരെ ഉള്‍പ്പെടുത്തിയില്ല.